ഡൽഹി: ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നവംബർ പത്തിനകം മറുപടി നൽകണമെന്നും കോടതി അറിയിച്ചു. വർഗീയ സംഘർഷം വ്യാപിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം.
അക്രമത്തിന് നേതൃത്വം നൽകിയവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള ആശങ്ക കോടതി പരിഗണിച്ചു. ഇത്തരം ലേഖനങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെ തുടർന്ന് ത്രിപുരയിൽ പ്രതിഷേധ മാർച്ചിന് വി എച്ച് പി ആഹ്വാനം ചെയ്തിരുന്നു. മാർച്ച് ധർമ്മനഗറിൽ എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മാർച്ചിന് നേരെ കല്ലേറ് നടന്നതോടെയാണ് അക്രമങ്ങൾ തുടങ്ങിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post