കൊവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ കൊവിഡ് മുൻകരുതൽ പാലിക്കണമെന്നും മാസ്ക് ധരിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പിണറായിയിലെ എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടവേളകൾക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തിന് പ്രധാനപ്പെട്ട ദിവസമാണെന്നും കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും പിണറായി പറഞ്ഞു. കോവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാൻ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതൽക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
Discussion about this post