ഇന്ധനവില വർദ്ധനയ്ക്കെതിരെ ദേശീയ പാത ഉപരോധിച്ച് സമരവും നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത സംഭവത്തിലും കോൺഗ്രസ് 11 പ്രവർത്തകർ കൂടി അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുഴുവൻ പേരെയും ജാമ്യത്തിൽ വിട്ടയച്ചു. 15 നേതാക്കളടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫ് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തിൽ വലിയ രീതിയിൽ ഉള്ള ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ അടിച്ച് തകർത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവർത്തകയെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.
Discussion about this post