കൊല്ലം: കുലശേഖരപുരത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുലശേഖരപുരം സ്വദേശി നളിനാക്ഷി(86)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ നളിനാക്ഷിയുടെ മരുമകള്‍ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 29നാണ് നളിനാക്ഷിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നളിനാക്ഷിയെ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകൾ രാധാമണിയും നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. നളിനാക്ഷിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാനസികവിഭ്രാന്തിയുള്ള ഭര്‍തൃമാതാവ് സ്വയം തീകൊളുത്തി മരിച്ചതാണെന്നായിരുന്നു രാധാമണി നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടാവുകയായിരുന്നു.
നളിനാക്ഷിയുടെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും രാധാമണിയെ ചോദ്യംചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ രാധാമണി കുറ്റംസമ്മതിച്ചു. സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. നേരത്തെ ചില അബ്‌കാരി കേസുകളിലും രാധാമണി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post