കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് ചിരിയോടെ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മെൻസ് അസോസിയേഷന്റെ പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. താനൊരു പുരുഷ വിരോധിയല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മറുപടി വേദിയിൽ പങ്കുവെക്കുകയും ചെയ്തു.
മെൻസ് അസോസിയേഷന്റെ പ്രതിഷേധങ്ങൾ രസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് വേറെ ബസുകളിലൊക്കെ യാത്ര ചെയ്യാമല്ലോ. സ്ത്രീകൾക്കാകുമ്പോൾ യാത്രക്കൂലി ഇനത്തിൽ മിച്ചം വരുന്ന പൈസ കൃത്യമായി അവരുടെ കൈകളിലൂടെ വീട്ടിലെത്തും. കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് അത് ഉപകരിക്കും. എന്നാൽ ഇതേ സൗജന്യം പുരുഷന്മാർക്ക് നൽകിയാൽ ഈ പൈസയിൽ കുറച്ചുപേർ മാത്രമേ വീട്ടിൽ കൊടുക്കൂ. ബാക്കി തുക എങ്ങോട്ട് പോകും? അത് പല വഴികളിലൂടെ തിരിഞ്ഞ് മറിഞ്ഞ് സർക്കാരിന് തന്നെ നികുതിയായി തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ദിരാ ഗ്യാരണ്ടി പ്രോഗ്രാമിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും രജിസ്‌ട്രേഷനോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ വാങ്ങി ഇതിലൂടെ യാത്ര ചെയ്യാം. പുരുഷന്മാർക്കെതിരല്ല ഈ സർക്കാരെന്നും, സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












