കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വൈസ് ചാൻസലർമാർ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും ഫാസിസ്റ്റ് മനോഭാവവും തുറന്നുകാട്ടുന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടറും ആർഎസ്എസ് പ്രചാരകനുമായ കാപ സുരേന്ദ്രനാണ് കത്ത് പങ്കുവച്ചത്. വിയോജിക്കുന്നവരെയും എതിർക്കുന്നവരെയും ഉൾക്കൊള്ളാൻ മടിക്കുന്ന കമ്മ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചിന്താഗതിക്കാരനായ ജോസഫ് സ്റ്റാലിന്റെ പുനർജന്മമായി മുഖ്യമന്ത്രി മാറുകയാണോ എന്ന ശക്തമായ ചോദ്യമാണ് കത്തിൽ ഉയരുന്നത്. ജനാധിപത്യമെന്നത് വ്യത്യസ്ത ആശയങ്ങൾ വച്ചുപുലർത്തുന്നവർ പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നതാണെന്നും, അല്ലാത്തപക്ഷം ഒരു പാർട്ടി, ഒരു മതം എന്ന ഏകാധിപത്യത്തിലേക്ക് നാട് വഴിമാറുമെന്നും കത്ത് ഓർമ്മിപ്പിക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് എം.എൽ.എ ആയിരുന്ന കാലത്ത് ആർഎസ്എസ് അനുബന്ധ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചരിത്രം സവിശേഷമായി കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2013-ൽ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പി. പരമേശ്വർജി എഡിറ്റ് ചെയ്ത “സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും” എന്ന പുസ്തകത്തിന്റെ തൃശൂരിൽ നടന്ന പ്രകാശന ചടങ്ങാണ് സതീശൻ ഉദ്ഘാടനം ചെയ്തത്. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ നൂറിലധികം വ്യത്യസ്ത ആശയക്കാരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയ ആ പുസ്തകം ഭാരതീയ സംസ്കാരത്തിന്റെ ഉൾക്കൊള്ളൽ മനോഭാവത്തിന് ഉദാഹരണമായിരുന്നു. അന്ന് വേദിയിൽ വച്ച് പുസ്തകത്തെയും അതിന്റെ ആശയത്തെയും വാനോളം പുകഴ്ത്തി സംസാരിച്ച സതീശൻ, ഇന്ന് അധികാരക്കസേരയിൽ ഇരുന്നുകൊണ്ട് ആർഎസ്എസ് പരിപാടികളെ തള്ളിപ്പറയുന്നതിലെ കാപട്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് കത്ത് ചോദിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കേണ്ട മുഖ്യമന്ത്രി പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദ നിലപാടുകളുള്ള സംഘടനകളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പിന്തുണയോടെ അധികാരം നിലനിർത്തുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ മതേതര ഭാരതത്തോട് മാപ്പ് പറയേണ്ടത്. സ്വന്തം ഭൂതകാലത്തെ മറന്നുകൊണ്ട് വോട്ടിനും അധികാരത്തിനും വേണ്ടി വർഗീയ പ്രീണനം നടത്തുന്ന മുഖ്യമന്ത്രി ഒന്നുകിൽ തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം, അല്ലെങ്കിൽ ജനങ്ങളെ കബളിപ്പിക്കുന്ന ഈ കാപട്യം അവസാനിപ്പിച്ചു പദവി രാജിവെക്കണം എന്ന ശക്തമായ ആവശ്യത്തോടെയാണ് തുറന്ന കത്ത് അവസാനിക്കുന്നത്.












