പാരീസ്: പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങൾ സഭയ്ക്ക് തലവേദനയാകുന്നു. 1950 മുതൽ 216000 കുട്ടികളെ കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽ മുട്ടുകുത്തിന്ന് ഫ്രാൻസിലെ കത്തോലിക്കാ സഭയിലെ മുതിർന്ന അംഗങ്ങൾ പ്രായശ്ചിത്തം ചെയ്തു. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ റിപ്പോർട്ടിനോട് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവത്തിൽ ബിഷപ്പുമാർ സഭയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.
അതേസമയം നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്കരണത്തിന്റെയും വിശദാംശങ്ങൾക്കായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ലൈംഗിക പീഡനത്തെ അതിജീവിച്ചവർ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിൽ, വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന്റെ ചിത്രത്തിന്റെ അനാച്ഛാദനത്തിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി. അതിജീവിച്ചവരുടെ അഭ്യർഥന മാനിച്ച്, ചടങ്ങുകൾക്ക് പുരോഹിതന്മാർ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല.
എന്നാൽ ലൈംഗികാതിക്രമം നേരിട്ടവരിൽ പലരും ചടങ്ങിൽ നിന്ന് വിട്ട് നിന്നു. തങ്ങൾക്ക് നീതിയാണ് വേണ്ടതെന്ന് ഇവർ പ്രതികരിച്ചു. തന്റെ ചെറുപ്പത്തിൽ പുരോഹിതനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാദർ ജീൻ മാരി ഡെൽബോസ് ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരോഹിതനെ ശിക്ഷിക്കുയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്നാണ് ചിലർ ആരോപിക്കുന്നത്. സഭയിലെ താഴ്ന്ന തട്ടിലുള്ളവർ പീഡിപ്പിച്ചതിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇരകളുടെ എണ്ണം 330000 കടക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആക്രമിക്കപ്പെട്ടവരോട് ക്രൂരമായ ഇടപെടലാണ് സഭയ്ക്കുണ്ടായിരുന്നതെന്നും ഇവർ പറയുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post