മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ അടുത്ത ആളായ സലീം പട്ടേലിൽ നിന്നും 1993ലെ സ്ഫോടന കേസ് പ്രതി ബാദ്ഷാ ഖാനിൽ നിന്നും 2.80 ഏക്കർ ഭൂമി നവാബ് മാലിക്കും അദ്ദേഹത്തിന്റെ കുടുംബവും വാങ്ങിയതായി ഫഡ്നവിസ് പറഞ്ഞു.
ഇത്തരത്തിലുള്ള അഞ്ചോളം വസ്തു ഇടപാടുകളുടെ രേഖകൾ തന്റെ പക്കലുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ഫഡ്നവിസ് പറഞ്ഞു. ഈ രേഖകൾ എൻസിപി നേതാവ് ശരദ് പവാറിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടി പ്രവർത്തകരുടെ തനിനിറം അദ്ദേഹം നേരിട്ട് മനസ്സിലാക്കട്ടെയെന്നും ഫഡ്നവിസ് പറഞ്ഞു.
ഇത് അധോലോകവുമായി നേരിട്ടുള്ള ബന്ധമാണ്. വേണ്ടി വന്നാൽ പൊലീസ്, എൻ ഐ എ, ഇഡി എന്നിവർക്ക് ഇവ കൈമാറുമെന്നും ഫഡ്നവിസ് പറഞ്ഞു. മുംബൈയെ പിടിച്ചുലച്ച സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായവരുമായാണ് മാലിക്ക് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഇത് രാജ്യദ്രോഹമാണെന്നും ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
Discussion about this post