കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ യു.ജി.സി യോഗ്യതകൾ മറികടന്ന് അസോസിയേറ്റ് പ്രഫസറാക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോർട്ട്. നിലവിലെ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നവംബർ 23ന് കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് തസ്തികയിലേക്കുള്ള ഇൻറർവ്യൂ നടത്താനാണ് തീരുമാനം.
അതേസമയം യോഗ്യത ഇല്ലാത്ത ഇവരെ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകി.
മുമ്പ് എ.എൻ. ഷംസീർ എം.എൽ.എയടക്കമുള്ള സി.പി.എമ്മിെൻറ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസി. പ്രഫസർ നിയമനം നടത്താനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രഫസറായി നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്.
2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസംതന്നെ വി.സി നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷിെൻറ ഭാര്യ ഉൾപ്പെടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇൻറർവ്യൂവിന് തയാറാക്കിയിരിക്കുന്നത്.
Discussion about this post