കോലഞ്ചേരി: പുത്തന്‍കുരിശ് മറ്റക്കുഴിയില്‍ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ സഹോദരന്‍ ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8 ന് ആണ് സംഭവം നടന്നത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ എത്തുമ്പോളേക്കും മരണം സംഭവിച്ചിരുന്നു.
പൊലീസ് സ്റ്റേഷനിലും ശ്രീകാന്ത് ആശുപത്രിയിലെ വിവരണം തന്നെ ആവര്‍ത്തിച്ചു. ഇന്‍ക്വസ്റ്റിനിടയ്ക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ ശ്രീകാന്ത് പിടിയിലാകുന്നത്. മദ്യപിച്ചെത്തിയ ശ്രീനാഥ് അമ്മയെ ഉപദ്രവിക്കുന്നത് ശ്രീകാന്ത് തടയാന്‍ ശ്രമിച്ചിരുന്നു.അക്രമത്തില്‍ നിന്നും ഇയാള്‍ പിന്മാറാത്തതിനെത്തുടര്‍ന്ന് കൈയില്‍ക്കിട്ടിയ ചെറിയ കത്രികകൊണ്ട് ശ്രീകാന്ത് ഇയാളുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തളര്‍ന്നു വീണു. രക്തം വാര്‍ന്നത് ശ്രീകാന്ത് തുടച്ചു കളഞ്ഞു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ശ്രദ്ധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.
പിന്നീട് ശ്രീനാഥിന്റെ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എസ്‌പി.കെ കാര്‍ത്തിക്ക്, ഡി.വൈ.എസ്‌പി ജി.അജയ്നാധ്, ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി.ജോസഫ്, മനോജ് കുമാര്‍ , എസ്.സി.പി. ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Discussion about this post