ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്കാണ് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം പതിനാറാം തീയതി രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു.
തുടർന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഇടുക്കി അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം വിളിച്ചു വരുത്തി. തുടർന്ന് കയ്യിലിരുന്ന ആസിഡ് അരുൺ കുമാറിന്റെ മുഖത്തേക്ക് ഷീബ ഒഴിക്കുകയായിരുന്നു. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. അക്രമത്തിനിരയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഷീബ യുവാവനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പിന്‍തിരിഞ്ഞ് നില്‍ക്കുന്ന യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post