ദിസ്പുർ: വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടാൻ ശ്രമിക്കവെ മറ്റൊരു വാഹനമിടിച്ച് മരിച്ചു. അസമിലാണ് സംഭവം. വിദ്യാർത്ഥി നേതാവ് അനിമേഷ് ഭൂയാനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കോല റോറ എന്നറിയപ്പെടുന്ന നീരജ് ദാസ്.
മയക്കുമരുന്ന് ഇടപാടുകൾ പിടിക്കുന്നതിനായി പ്രതിയുമായി പോകുകയായിരുന്നു പൊലീസ്. ഇതിനിടെ പ്രതി ജീപ്പിൽ നിന്നും ചാടാൻ ശ്രമിച്ചു. തുടർന്ന് പിന്നാലെ വന്ന മറ്റൊരു പൊലീസ് വാഹനം അബദ്ധത്തിൽ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ പേര് പറഞ്ഞ് പൊലീസിനെ പറ്റിച്ച് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
കോല റോറയുടെ മരണവാർത്ത അറിഞ്ഞതോടെ തെരുവിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും നാട്ടുകാർ ആഘോഷിച്ചു. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉദ്ധരിച്ചു കൊണ്ടാണ് ലോ ആൻഡ് ഓർഡർ പ്രത്യേക ഡിജിപി ജി പി സിംഗ് മരണവാർത്തയോട് പ്രതികരിച്ചത്. എല്ലാ പ്രവർത്തനങ്ങൾക്കും വിപരീതദിശയിൽ തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകുമെന്നായിരുന്നു ആദ്ദേഹത്തിന്റെ ട്വീറ്റ്.
അസമിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളും കുറയുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.
Discussion about this post