അഹമ്മദാബാദ്: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗുജറാത്ത്, ജാമ്നഗർ സ്വദേശിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു ഇയാൾ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച ഇയാളുടെ സാമ്പിൾ ജിനോം സീക്വൻസിംഗിന് വിധേയമാക്കുകയായിരുന്നു.
ജിനോം സീക്വൻസിംഗിലൂടെയാണ് ഇയാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഇതിന് മുൻപ് രണ്ട് ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായ ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോണ്‍ സ്ഥിരീകരിച്ച ഒരാൾ ദക്ഷിണാഫ്രിക്കൻ പൗരനും മറ്റൊരാൾ ബംഗലൂരു സ്വദേശിയായ ഡോക്ടറുമാണ്.
നിലവിൽ മൂന്ന് പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post