ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട് സർക്കാരിൻറെ നടപടിയിൽ കേരളം സുപ്രിംകോടതിയിലേക്ക്. കോടതിയെ സമീപിച്ച് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നാണ് റോസി അഗസ്റ്റിൻ പ്രതികരിച്ചത്.
142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്‌നാടിന് നല്‍കും. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടര്‍ അടച്ചാണ് വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 3906 ഘനയടി ആക്കിയാണ് കുറച്ചത്. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 141.75 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്
രാത്രി എട്ടരയോടെ ആണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തിയത്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m) അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.
വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. രാത്രി വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കേറിയതറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വള്ളക്കടവില്‍ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥന്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. ഇതോടെയാണ് ഇന്നുതന്നെ കോടതിയെ സമീപിച്ച് വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കേരളം തീരുമാനിച്ചത്.
Discussion about this post