ലക്നൗ: 17 പത്താംക്ലാസ് വിദ്യാര്‍ഥിനികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിക്കിടത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി പരാതി. ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറിൽ നവംബര്‍ 17നാണ് സംഭവം നടന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ രണ്ട് സ്കൂള്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രിയില്‍ സ്കൂളില്‍ തങ്ങാന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്കൂളില്‍ തങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷമായിരുന്നു പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ ഉടമയും പ്രാക്ടിക്കല്‍ പരീക്ഷ നടന്ന സ്കൂളിന്റെ ഉടമയുമാണ് പീഡിപ്പിച്ചതെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
തുടക്കത്തില്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ചുറ്റുപാടില്‍ നിന്ന് വരുന്നവരാണ്. പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മാതാപിതാക്കള്‍ സ്ഥലത്തെ എംഎല്‍എയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മാതാപിതാക്കളുടെ പരാതി എംഎല്‍എ എസ്പിക്ക് കൈമാറുകയായിരുന്നു.
Discussion about this post