ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. ഒൻപതംഗ സംഘത്തെയാണ് ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സേന പിടികൂടിയത്.
അസീദുൽ ഇസ്ലാം, ഹുസൈൻ മുഹമ്മദ്, അലമീൻ അഹമ്മദ്, ജൈബുൾ ഇസ്ലാം, ജമീൽ അഹമ്മദ്, റജീവ് ഹുസൈൻ, ശെഖാവത് ഖാൻ, അലാവുദ്ദീൻ താരിഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്താൻ ഒരു ലക്ഷം രൂപ വീതം വാങ്ങിയ മഹ്ഫൂസുർ റെഹ്മാനെയും ഭീകര വിരുദ്ധ സേന പിടികൂടി.
കൊൽക്കത്തയിലെ 24 പർഗാനയിലെ മദ്രസയിൽ നിന്നുമാണ് മഹ്ഫൂസുർ റെഹ്മാൻ പിടിയിലായത്. ഇയാൾ വ്യാജ ഐഡി കാർഡിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
അസീദുൾ ഇസ്ലാമിനെ വിജയ് ദാസ് എന്ന പേരിലും ഹുസൈൻ മുഹമ്മദ് ഫഹദിനെ മാനിക് ദത്ത എന്നപേരിലും അൽ അമീനെ രാജേഷ് ബിശ്വാസ് എന്ന പേരിലും ജൈബുൽ ഹുസൈൻ ഇസ്ലാമിനെ ഗോവിന്ദ ദാസ് എന്ന പേരിലും റജീവ് ഹുസൈനെ അജിത് ദാസ് എന്ന പേരിലും ശെഖാവത് ഖാനെ ഗോളക് മണ്ഡൽ എന്ന പേരിലും അലാവുദ്ദീൻ താരീഖിനെ റിങ്കൂൺ ബിശ്വാസ് എന്ന പേരിലും ജമീൽ അഹമ്മദിനെ പളസ് ബിശ്വാസ് എന്ന പേരിലും വ്യാജ ഇന്ത്യൻ പാസ്പോർട്ടുകളിൽ വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതി. ഹിന്ദി സംസാരിക്കാനും എഴുതാനും ഇവർക്ക് ഉപേക്ഷിക്കപ്പെട്ട ഒരു മദ്രസയിൽ വെച്ച് പരിശീലനം നൽകിയിരുന്നതായും കണ്ടെത്തി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. റോഹിംഗ്യകളെ ഇത്തരത്തിൽ കടത്തിയതായും സംശയിക്കുന്നതായി ഭീകരവാദ വിരുദ്ധ സേന വ്യക്തമാക്കി.
Discussion about this post