തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഓടയിൽ നിന്ന്, ഓപ്പോൾ, ചാട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ സഹായിയായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു. 1960 ൽ പുറത്തിറങ്ങിയ വീരവിജയ ആയിരുന്നു ആദ്യ ചിത്രം. മുട്ടത്ത് വർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയാണ് കെഎസ് സേതുമാധവന്റെ ആദ്യ സൂപ്പർ ഹിറ്റ്.
1973 ൽ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നർഗിസ് ദത്ത് അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും കെ എസ് സേതുമാധവനായിരുന്നു. അറുപതിൽ പരം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വത്സലയാണ് ഭാര്യ. മക്കൾ : സോനുകുമാർ, ഉമ, സന്തോഷ് സേതുമാധവൻ.
Discussion about this post