തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകൾ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു.
പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിലക്കിയതിനാണ് ജീവനക്കാരൻ അനന്തുവിനെ ഗുണ്ടകൾ വെട്ടിയത്. കൈക്കും മുതുകിനും വെട്ടേറ്റ അനന്തുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. പമ്പിൽ പെട്രോളടിക്കുന്നതിനായി രണ്ടു യുവാക്കൾ ബൈക്കിൽ എത്തി. ഇതിനിടെ ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചത് ജീവനക്കാരൻ വിലക്കി. ഇതു വാക്കു തർക്കത്തിൽ കലാശിച്ചു. ഇതിനു ശേഷം പമ്പിൽ നിന്നു മടങ്ങിയ യുവാക്കൾ കൂടുതൽ പേരുമായി തിരിച്ചെത്തി ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
നാല് പേർ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് സഫറുള്ളയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സഫറുള്ളക്കെതിരെ വേറെയും കേസുകൾ ഉണ്ടെന്നാണ് വിവരം.
Discussion about this post