ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്. മലയോര പ്രദേശങ്ങളില്‍ നിന്ന് പി.ടിയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഇടുക്കി ജില്ലയായി മാറിയപ്പോൾ ജില്ലയിലെ പരിസ്ഥിതി പ്രശ്നത്തിലെ ഇടപെടലുകൾ തന്നെ എങ്ങനെ ബാധിക്കും എന്ത് സംഭവിക്കു എന്ന് അദ്ദേഹം കണ്ടില്ല. അദ്ദേഹം കണ്ടത് വിശ്വസിക്കുന്ന പരിസ്ഥിതി സംരക്ഷണം മാത്രമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
തന്റെ നിലപാടിൽ ഉറച്ച് നിന്ന് അദ്ദേഹം പ്രവർത്തിച്ചു. അതില്‍ ചില വ്യത്യാസങ്ങള്‍ വരുത്താന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം എതിര്‍ത്തു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാഞ്ഞതെന്നും ഉമ്മൻ ചാണ്ടി കൂട്ടിചേർത്തു.
പി.ടി പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നു. ഉള്ളില്‍ ഒന്ന് വെച്ച് കൊണ്ട് മറ്റൊന്ന് പറയുകയല്ല, മറ്റൊന്ന് പ്രവര്‍ത്തിക്കുകയല്ല, പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി തുറന്നു പറഞ്ഞു.
പി.ടി മരിക്കുമ്പോഴും കെ.എസ്.യുകാരനായാണ് മരിച്ചത്. പി.ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോഴാണ് പി.ടിയെ കുറിച്ചുള്ള നമുക്കുള്ള മതിപ്പ് കൂടുന്നത്. കാരണം പി.ടി വിശ്വസിക്കുന്ന കാര്യത്തില്‍ നിന്ന് മാറില്ല. പൂര്‍ണ്ണമായും ഉറച്ച് നിന്നു കൊണ്ട് നിലപാട് പറയുമ്പോള്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് പോലും ഉള്ളിന്റെ ഉള്ളില്‍ പി.ടി ആണ് ശരിയെന്ന് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Discussion about this post