ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. ശ്രീനഗറിലെ പാന്ത ചൗക്കിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കെത്തിയ സൈനികർക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് നാല് സൈനികർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങളും ലഘുലേഖകളും പിടികൂടിയതായി കശ്മീർ പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞു. ജെയ്ഷെ മുഹമ്മദ് ഭീകരനായ സുഹൈൽ അഹമ്മദ് റാവുത്തറാണ് ഇയാൾ. ഇയാൾ ഇതിന് മുൻപ് നടന്ന പല ഭീകരാക്രമണ കേസുകളിലും പ്രതിയാണെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു.
Discussion about this post