തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. 325ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ള ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം 15 വർഷം സൈനിക സേവനം അനുഷ്ഠിച്ചു.
പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ. പിള്ളയെ സിനിമയിലെത്തിച്ചത്. 1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും കൊണ്ട് നിരവധി വില്ലൻ വേഷങ്ങൾ ജി കെ പിള്ള അനശ്വരമാക്കി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു. കുങ്കുമപ്പൂവ് എന്ന സീരിയലിലെ വേഷം ശ്രദ്ധേയമായിരുന്നു.
Discussion about this post