കാബൂൾ: തുണിക്കടകളിലെ പാവകളുടെ തല വെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അവയുടെ പ്രദർശനം ശരീയത്ത് നിയമങ്ങളുടെ ലംഘനവും അനിസ്ലാമികവുമാണെന്ന് താലിബാൻ വ്യക്തമാക്കി. താലിബാൻ സർക്കാരിന്റെ ഭാഗമായ സദ്ഗുണ വ്യാപന മന്ത്രാലയത്തിന്റേതാണ് തീരുമാനം.
പാവകളുടെയും പ്രതിമകളുടെയും ഉപയോഗം വിഗ്രഹാരാധനക്ക് തുല്യമാണ്. അത് ഇസ്ലാമിൽ വിലക്കപ്പെട്ടതാണ്. ഇത്തരം പാവകൾ പാപപങ്കിലമായ മൂർത്തികൾക്ക് തുല്യമാണെന്നും താലിബാൻ വിശദീകരിക്കുന്നു.
പാവകളെ കടകളിൽ നിന്നും നീക്കം ചെയ്യാൻ താലിബാൻ ആദ്യം കടക്കാരോട് നിർദേശിച്ചിരുന്നു. എന്നാൽ അത് കച്ചവടത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് ഇവയുടെ തലവെട്ടാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടത്.
അഫ്ഗാനിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും അവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ ഇത്തരം ഉത്തരവുകൾ ഇറക്കുന്ന താലിബാൻ ഭരണാധികാരികൾക്കെതിരെ ജനരോഷം ശക്തമാണ്. എന്നാൽ പ്രതികരിക്കാൻ ഏവരും ഭയപ്പെടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post