നിയന്ത്രണരേഖയിലെ യഥാസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമം പ്രകോപനപരമാണെന്നും അതിശക്തമായി ഇന്ത്യ തിരിച്ചടിയ്ക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. 2021ലെ വാർഷിക പ്രതിരോധ വിലയിരുത്തലിലെ റിപ്പോർട്ടിലാണ് ഇന്ത്യ അതിശക്തമായ ഈ പ്രതികരണം നടത്തിയിരിയ്ക്കുന്നത്. “യഥാർത്ഥ നിയന്ത്രണരേഖയുടേ ഒന്നിലധികം ഭാഗങ്ങളിൽ യഥാപൂർവസ്ഥിതി മറികടക്കാനുള്ള ചൈനയുടെ ഏകപക്ഷീയവും പ്രകോപനപരവുമായ ശ്രമങ്ങളോട് ഇന്ത്യ വേണ്ട രീതിയിൽ തന്നെ പ്രതികരിക്കും“ റിപ്പോർട്ടിൽ പറയുന്നു.
വിവിധ ചർച്ചകൾ നടത്തി സമാധാനപരമായ മാർഗ്ഗങ്ങളെല്ലാം ശ്രമിച്ചിട്ടും പല സമയത്തും അതിർത്തിയിൽ സംഘർഷമുണ്ടാക്കാൻ ചൈന ബോധപൂർവം ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. 2021ൽ പലതവണ ഇത്തരം ശ്രമങ്ങൾ വലിയ സംഘർഷങ്ങളിലേക്ക് നയിച്ചിരുന്നു. കിഴക്കൻ ലഡാക്കിലും ഭൂട്ടാൻ അതിർത്തിയിലും ചൈനയുടെ നുഴഞ്ഞുകയറ്റങ്ങൾ വ്യാപകമായുണ്ടാവുകയും തക്ക തിരിച്ചടി ഇന്ത്യൻ സൈന്യം നൽകുകയുമുണ്ടായി. അരുണാചൽ പ്രദേശിലും അന്യായമായി കടന്നുകയറാനും കൈയ്യേറാനുമുള്ള ശ്രമങ്ങൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. അതിർത്തി പ്രദേശങ്ങളിൽ വലിയതോതിൽ നിർമ്മാണപ്രവർത്തനങ്ങളും നടത്തി.
ഈ കടന്നുകയറ്റങ്ങൾക്കെല്ലാം അതാത് സമയത്ത് തന്നെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തക്ക തിരിച്ചടിയുണ്ടാവുകയും ചൈനയ്ക്ക് നാണം കെട്ട തോൽവിയുണ്ടാവുകയും ചെയ്തിട്ടും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും കോവിഡ് വൈറസിനോടനുബന്ധിച്ചുള്ള വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്നോണം സംഘർഷങ്ങളുണ്ടാക്കുകയാണ് ചൈന ചെയ്തത്.
ഇതിനോടനുബന്ധിച്ച് ചൈനയുടേ അതിർത്തിയിൽ നാം വലിയതോതിൽ സേനാവിന്യാസം നടത്തുകയുണ്ടായി. അതിർത്തിരക്ഷാസേനയും കരസേനയും ചൈനയുടെ അതിർത്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തിപ്രദേശങ്ങളിലെ വികസനപ്രവർത്തനങ്ങളിലും പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിലും നാം കഴിഞ്ഞ കൊല്ലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഏത് കാലാവസ്ഥയിലും നമ്മുടേ അതിർത്തിയിലേക്ക് എത്ര യൂണിറ്റ് സൈനികനീക്കവും സാദ്ധ്യമാക്കാനാകും വിധം നാം തുരങ്കങ്ങളും പാതകളും തീവണ്ടിപ്പാതകളും നിർമ്മിച്ചു. ഇന്ധനവും യുദ്ധോപകരണങ്ങളും അതിർത്തിയിലെ ഏത് ഭാഗത്തും ഞൊടിയിടയിലെത്തിക്കാനാകും വിധം സജ്ജമാണ് ഇന്ന് ഇന്ത്യ.
നിർണ്ണായകമായ നാല് തീവണ്ടിപ്പാതകൾ, ബ്രഹ്മപുത്രാ നദിയ്ക്ക് കുറുകേ അനേകം പാലങ്ങൾ ചൈനീസ് അതിർത്തിയിലേക്ക് ഭാരതഹൃദയഭൂമിയിൽ നിന്ന് സേനാനീക്കങ്ങൾ നടത്താനാകും വിധം വിമാനത്താവളങ്ങൾ, റോഡുഗതാഗതം സുഗമമാക്കാൻ തുരങ്കങ്ങൾ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് നാം പണികഴിപ്പിച്ചിട്ടുള്ളത്.
ചൈനയുടെ പണം വാങ്ങി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾ ഉരുക്കുമുഷ്ഠിയുപയോഗിച്ച് അടിച്ചമർത്തിയതും കഴിഞ്ഞ കൊല്ലങ്ങളിൽ നടന്ന പ്രധാന പ്രതിരോധമുന്നേറ്റമാണ്. രാജ്യത്തിനകത്ത് ചൈനാ-പാക് പണം കൊണ്ട് പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളേയും അവരുടെ സ്ലീപ്പർ സെല്ലുകളേയും എല്ലാ ശക്തിയുമുപയോഗിച്ച് കണ്ടെത്താനും നിയമത്തിനു മുന്നിലെത്തിക്കാനും എൻ ഐ എ പോലെയുള്ള പോലീസിങ്ങ് സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ച വർഷമാണ് 2021.
ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയെത്തുടർന്ന് ചൈന അൽപ്പമൊന്ന് പിന്നോട്ടുവലിഞ്ഞിയ്യുണ്ടെങ്കിലും ഒരു കാരണവശാലും അവരെ വിശ്വസിക്കാനാകില്ലെന്നും വീണ്ടും ഇന്ത്യയുടെ സുസ്ഥിരതയെ ബാധിക്കും വിധം ഏത് ശ്രമങ്ങൾ നടത്തിയാലും അതിശക്തമായിത്തന്നെ വീണ്ടും തിരിച്ചടിയുണ്ടാവുമെന്നും വാർഷിക റിപ്പോർട്ടിൽത്തന്നെ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ നേരിട്ടുള്ള ഒരു പ്രകോപനത്തിന് മുതിരാൻ ചൈന മടിച്ചേക്കുമെന്നാണ് പ്രതിരോധവിദഗ്ധരുടെ അഭിപ്രായം.
Discussion about this post