മുൻ മന്ത്രിയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. ആർ എസ് ഉണ്ണിയുടെ മകൾ ആർ രമണിയുടെ മകൾ അഞ്ജന വിജയ്‌യുടെ പരാതിയിലാണ് കേസ്.
പ്രേമചന്ദ്രനെ രണ്ടാം പ്രതിയാക്കി ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. ആർഎസ്പി നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ശക്തികുളങ്ങര സ്വദേശികളായ പുഷ്പൻ, ഹരികൃഷ്ണൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റു പാർട്ടി പ്രവർത്തകരുമാണ് പ്രതികൾ.
ആർഎസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്വത്ത് തട്ടാൻ ശ്രമം നടക്കുന്നതായി അഞ്ജന വിജയ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഫൗണ്ടേഷന്റെ ഓഫീസിനെന്ന പേരിൽ ശക്തികുളങ്ങരയിൽ തങ്ങൾക്ക് അവകാശപ്പെട്ട 24 സെന്റും വീടും കൈയേറിയെന്നാണ് പരാതി.
Discussion about this post