തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും കാണാതായവയിൽ ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുമ്പ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കെതിരേ നടന്ന നിയമ പ്രശ്നങ്ങളുടെ ഫയലുകൾ പൂർണമായും നഷ്ടമായി. ഇത്തരം ഫയലുകൾ ആജീവനാന്തം സൂക്ഷിക്കേണ്ട ആർ. ഡിസ് വിഭാഗത്തിൽ വരുന്നവയാണെന്നാണ് വിവരം.
കോടികളുടെ മരുന്നു വാങ്ങൽ, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായിരിക്കുന്നത്. അഞ്ഞൂറിലേറെ ഫയലുകൾ നഷ്ടമായെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അതിൽക്കൂടുതൽ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഫയലുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയും ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
ഫയലുകൾ കാണാതായ വിവരം നേരത്തേത്തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അനൗദ്യോഗികമായി അറിയിച്ചെങ്കിലും വിദഗ്‌ധാന്വേഷണത്തിന് നിർദേശിച്ചിരുന്നില്ല. മാത്രമല്ല, സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപവത്കരിക്കുന്നതിനുമുമ്പുള്ള വാങ്ങലുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായത് എന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ, എത്ര ഫയലുകൾ നഷ്ടമായിട്ടുണ്ടെന്നോ ഫയലുകൾ അപ്രധാനമെങ്കിൽ നഷ്ടമായതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയത് എന്തിനെന്നോ മന്ത്രി പറയുന്നില്ല.
സംഭവത്തെ നിസ്സാരവത്കരിക്കാനുള്ള മന്ത്രിയുടെ ന്യായീകരണം പൊളിക്കുന്നതാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ.
Discussion about this post