തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളുടെയും ബാറുകളുടെയും പ്രവർത്തനത്തിൽ നിയന്ത്രണം വരാൻ സാധ്യതയെന്ന് സൂചന. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്ത് രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോഗികൾ ഇപ്പോൾ 6000നും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയാണിത്.
ഈ സാഹചര്യത്തിലാണ് ഒമിക്രോൺ വ്യാപനവും വർദ്ധിക്കുന്നത്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെയും ബാറുകളുടെയും പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന് ആലോചിക്കുന്നത്.
കൊവിഡ് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലായിരിക്കും സ്കൂളുകളുടെയും ബാറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനുള്ള നീക്കം. ആളുകൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.
Discussion about this post