കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. വെട്ടേറ്റ് മരിച്ച നിലയിലാണ് വിലാസിനിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുക പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി വൈകിയും രാവിലത്തെ പത്രം വീടിന് വെളിയില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ ഇവരുടെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിലാസിനിയുടെ മൃതദേഹം വെട്ടേറ്റ നിലയിലും പുരുഷോത്തമന്റേത് തൂങ്ങി മരിച്ചനിലയിലുമായിരുന്നു.
വീടിന്റെ ഭിത്തിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമന്‍ എഴുതി വെച്ചിരുന്നു. തന്റെ വസ്തുവകകള്‍ അടുത്ത ബന്ധുവിന്റെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. അത് ആ ബന്ധുവിന് നല്‍കണമെന്നും പുരുഷോത്തമൻ എഴുതിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിഗണിച്ച് അന്വേഷണം പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post