ഡൽഹി: മകളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വ്യക്തിക്ക് മാനസിക രോഗത്തിന്റെ ആനുകൂല്യം നൽകാനാകില്ലെന്ന് ഡൽഹി കോടതി. താൻ ചെയ്യുന്നത് എന്താണ് എന്ന പൂർണ്ണ ബോധത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാനസിക രോഗം ന്യായീകരണമല്ലെന്നും സെഷൻസ് ജഡ്ജി ശിവജി ആനന്ദ് പ്രസ്താവിച്ചു. കൊലപാതകം നടത്തിയ ശേഷം പ്രതി തന്നെയാണ് പൊലീസിൽ വിളിച്ച് സംഭവം വിവരിച്ചത്. അതിന്റെ അർത്ഥം സംഭവം നടക്കുമ്പോഴും അതിന് ശേഷവും പ്രതിക്ക് പൂർണ്ണ ബോധം ഉണ്ടായിരുന്നു എന്നതാണ്. കോടതി ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്യുന്ന സമയത്ത് സ്വാഭാവിക വിവേചന ബുദ്ധി ഉണ്ടെങ്കിൽ മാനസിക രോഗത്തിന്റെ ആനുകൂല്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മനോരോഗ ചികിത്സ ആവശ്യമാണെന്നത് വാദത്തിന് വേണ്ടി അംഗീകരിക്കാമെങ്കിലും അയാൾക്ക് നിയമപരമായ ചിത്തഭ്രമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് കോടതി വിശദീകരിച്ചു.
2016 ഏപ്രിൽ മാസത്തിലായിരുന്നു കത്തി ഉപയോഗിച്ച് പ്രതി മകളെ കൊലപ്പെടുത്തുകയും ഭാര്യയെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തത്. സംഭവ ശേഷം കത്തി ഒളിപ്പിക്കാനും ഇയാൾ ശ്രമിച്ചു. മാത്രമല്ല കൃത്യം നടത്തുമ്പോൾ ഭാര്യയും മകളും രക്ഷപ്പെടാതിരിക്കാൻ പ്രതി വാതിൽ അകത്ത് നിന്ന് പൂട്ടിയതും അയാളുടെ അതിബുദ്ധിക്ക് തെളിവാണെന്നും കോടതി പറഞ്ഞു.
പ്രതിക്കെതിരെ കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം വിചാരണ തുടരാമെന്നും കോടതി അറിയിച്ചു.
Discussion about this post