ഐപിഎൽ പതിനഞ്ചാം സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വ്യത്യസ്ത വേദികളിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ ആലോചന. വാംഖഡേ, സിസിഐ, ഡി വൈ പാട്ടീൽ സ്റ്റേഡിയം, പൂനെ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്താനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
മത്സരങ്ങൾക്ക് ഇക്കുറി കാണികൾ ഉണ്ടാകില്ല. ഇന്ത്യയിൽ നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ ദക്ഷിണാഫ്രിക്കയിൽ മത്സരങ്ങൾ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. മാർച്ച് 27ന് മത്സരങ്ങൾ ആരംഭിക്കാനാണ് ബിസിസിഐ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
മാർച്ച് 18ഓടെ ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിക്കും. അതേസമയം ഐപിഎൽ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്ന 12,14 കളിക്കാരുടെ പട്ടിക ബിസിസിഐ പുറത്തു വിട്ടു. ഇത്തവണ ടീമുകളുടെ എണ്ണം കൂടിയതിനാൽ രണ്ട് മാസത്തെ ഷെഡ്യൂളാണ് ഐപിഎല്ലിന് വേണ്ടി തയ്യാറാക്കുന്നത്.












