ആലപ്പുഴ: മൂന്ന് മാസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി. ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം. ആദ്യം ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായില്ലെങ്കിലും പോലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതായിരുന്നു സേവ്യർ. ഇയാളുടെ തിരോധാനത്തിൽ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. ഒക്ടോബർ 14 ന് രാത്രി മുതലാണ് സേവ്യറിനെ കാണാതായത്. കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തി പൊലീസിൽ പരാതിയും നൽകിയിരുന്നു.
അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചിരുന്നു. സേവ്യറിനെ തട്ടിക്കൊണ്ടു പോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. നിർമാണ സൈറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല്.
മൃതദേഹം കണ്ടെത്തിയതോടെ സേവ്യറിന്റെ മരണത്തിൽ നിഗൂഢത ഏറുകയാണ്.
Discussion about this post