മലപ്പുറം: ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ യാത്രക്കാരെ കയറ്റി കെ എസ് ആർ ടി സി ബസ് ഓടിച്ച സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിലെ ഏഴു ജീവനക്കാർക്കെതിരെയാണ് നടപടി. ഇവർ ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
മെക്കാനിക്കുമാരായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ.പി. ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവർക്കാണ് സസ്പെൻഷൻ. 2021 ഒക്‌ടോബർ ഏഴിനാണ് സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകിൽനിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുമ്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സർവീസ് ഇല്ലാത്തതിനാൽ ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടതായും വന്നിരുന്നു.
എന്നാൽ ജീവനക്കാർക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ എൻ ടി യു സി ആരോപിച്ചു.
Discussion about this post