കൊച്ചി: നാവിക ആസ്ഥാനത്ത് നിർമാണം പൂർത്തിയാകുന്ന യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിനെ ലക്ഷ്യമിട്ട് തുടർച്ചയായ ബോംബ് ഭീഷണികൾ. 4 മാസമായി നിലനിൽക്കുന്ന ഭീഷണിയുടെ ഉറവിടം കണ്ടുപിടിക്കാൻ സംസ്ഥാന സംവിധാനങ്ങൾക്ക് ഇതുവരെയും സാധിക്കാത്ത സാഹചര്യത്തിൽ എൻഐഎയോടും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയോടും അന്വേഷണത്തിൽ സഹായിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
നിലവിൽ കേരള പൊലീസിന്റെ സൈബർ ഡോമിലെയും തീവ്രവാദവിരുദ്ധ സേനയിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാവിക ആസ്ഥാനത്തെ ചില വിവരങ്ങളും ഉൾപ്പെടുത്തി ഇ മെയിൽ വഴിയും ഭീഷണി വരുന്നുണ്ട്. ഡിസംബർ 28ന് വന്ന ഭീഷണി സന്ദേശത്തിൽ 4 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
ടോർ നെറ്റ്‌വർക്ക് വഴിയോ പ്രോട്ടോൺ നെറ്റ്‌വർക്കു വഴിയോ വരുന്ന ഇ–മെയിൽ റഷ്യ, താജിക്കിസ്ഥാൻ, റുമാനിയ തുടങ്ങിയ രാജ്യങ്ങളുടെ സെർവറിലൂടെ കറങ്ങി ജർമനിയിലെ ഒരു സെർവറിൽ നിന്നാണ് നാവിക സേനക്കും സുരക്ഷാ ഏജൻസികൾക്കും ലഭിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊച്ചിയിൽ നിന്ന് തന്നെയാകാം സന്ദേശങ്ങൾ വരുന്നത് എന്ന നിഗമനത്തിലാണ് കേരള പൊലീസ്.
ഐ എൻ എസ് വിക്രാന്തിൽ പ്രസിഡന്റ് രാമ്നാഥ് കോവിന്ദിന്റെ സന്ദർശനത്തിന് മുന്നോടിയായും ഇതുപോലെ ഭീഷണി സന്ദേശം എത്തിയിരുന്നു. സുരക്ഷയെ ബാധിക്കുന്ന ചില വിവരങ്ങൾ ഇമെയിലിൽ ഉണ്ടെന്നതിനാൽ ഉടൻ ഉറവിടം കണ്ടെത്തണമെന്ന കർശന നിർദേശമാണ് കേന്ദ്ര ഏജൻസികൾക്ക് ആഭ്യന്തരവകുപ്പ് നൽകിയിരിക്കുന്നത്.
Discussion about this post