കൊച്ചി: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി പിഴയടച്ച് തള്ളിയ സിംഗിൾ ബഞ്ച് ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ പീറ്റർ മൈലാപറമ്പിൽ സമർപ്പിച്ച അപേക്ഷയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ഡിസംബർ 21ന് പീറ്ററിന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഇയാൾക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ജസ്റ്റിസുമാരായ എസ് മണികുമാർ, ഷാജി പി ചാലി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. സർട്ടിഫിക്കറ്റിൽ ഉള്ളത് പരസ്യമല്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശമാണെന്നുമുള്ള അഭിപ്രയം ഡിവിഷൻ ബെഞ്ച് ശരിവെച്ചു. പ്രധാനമന്ത്രിക്ക് അതിനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രധാനമന്ത്രിമാർ അഭിമാനമായിരിക്കില്ല, എന്നാൽ നമുക്ക് അഭിമാനമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിമാരുടെ ചിത്രമില്ല എന്ന ഹർജിക്കാരന്റെ വാദമാണ് കോടതി ഇപ്രകാരം തള്ളിയത്.
രാഷ്ട്രീയ അഭിപ്രായങ്ങൾ ഭിന്നമായിരിക്കാം, എന്നാൽ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണെന്നത് മറക്കരുതെന്നും കോടതി പറഞ്ഞു. നൂറ് കോടി ജനങ്ങൾക്കില്ലാത്ത പ്രശ്നം ഹർജിക്കാരന് മാത്രം ഉണ്ടാകാൻ കാരണമെന്താണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള സ്ഥാപനത്തിലാണ് ഹർജിക്കാരൻ പണിയെടുക്കുന്നത്. എന്താ ആ സ്ഥാപനത്തിൽ നിന്നും നെഹ്രുവിന്റെ പേര് മാറ്റണം എന്ന് താങ്കൾക്ക് തോന്നാത്തത് എന്നും കോടതി ചോദിച്ചു.
നിലവിലെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു പീറ്ററിന്റെ ആവശ്യം. ‘അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടേതല്ല. ഏതെങ്കിലും കുറുക്ക് വഴിയിൽ കൂടിയല്ല മോദി പ്രധാനമന്ത്രിയായത്. ജനങ്ങൾ തെരഞ്ഞെടുത്തിട്ടാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മോദിയെ ടിവിയിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു.
Discussion about this post