പനജി: എതിർ സ്ഥാനാർത്ഥിയായി ബിജെപിക്ക് വേണ്ടി മരുമകൾ മത്സര രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ. കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം അല്ലെന്നും പ്രായാധിക്യത്തെ തുടർന്നാണ് പിന്മാറ്റവുമെന്നാണ് 87കാരനായ റാണെയുടെ വിശദീകരണം.
പോരിം മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തനായ നേതാവാണ് പ്രതാപ് സിങ് റാണെ. 11 തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റാണെ ഒരിക്കൽ പോലും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല. ഇദ്ദേഹത്തെ മുൻനിർത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകൾ ദിവ്യ വിശ്വജിത് റാണെയെ ബിജെപി പോരിമ്മിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പ്രതാപ് സിങ് റാണെയുടെ മകനും ദിവ്യയുടെ ഭർത്താവുമായ വിശ്വജിത് റാണെ നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയാണ്. നേരത്തെ കോൺഗ്രസിലായിരുന്ന വിശ്വജിത് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. വിശ്വജിത് പോരിമ്മിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സമീപമണ്ഡലമായ വാൽപോയിയിൽ സീറ്റ് ലഭിച്ച അദ്ദേഹം അവിടേക്ക് മാറി. ഇതോടെയാണ് ദിവ്യ വിശ്വജിത് റാണെ പോരിമ്മിൽ സ്ഥാനാർത്ഥിയായത്.
Discussion about this post