തിരുവനന്തപുരം: പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിലുള്ള ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. നിലവിലെ തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ.
ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല.
Discussion about this post