തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്തെ സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ഫെഫ്ക . ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ ഫെഫ്ക ചോദിക്കുന്നു. ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമാ തിയറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും ഫെഫ്ക കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിയേറ്ററുകളിൽ ഇപ്പോൾ അമ്പത് ശതമാനം സീറ്റുകൾ മാത്രമാണ് പ്രേക്ഷകർക്കായി മാറ്റി വെച്ചിരിക്കുന്നത്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ. സിനിമാ തിയേറ്ററുകൾ സുരക്ഷിതമാവുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പഠന റിപ്പോർട്ടുകളുടെ ലിങ്കുകളും ഫെഫ്ക കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സി കാറ്റഗറി ജില്ലകളിൽ മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചു പൂട്ടേണ്ടി വന്നത് തിയറ്ററുകൾ മാത്രം. തിയേറ്ററുകൾ മാത്രം അടച്ചു പൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോയെന്നും ഫെഫ്ക ചോദിക്കുന്നു. മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവയ്ക്കൊപ്പം, തിയേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഫെഫ്ക വ്യക്തമാക്കുന്നു.
Discussion about this post