പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്ന് അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിൽ കുടുംബം ആവശ്യപ്പെടുന്നു.
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിയുടെ ശബ്ദം കേട്ടിരുന്നു. മധു കൊല്ലപ്പെടുന്നതിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും ആരോപണമുണ്ട്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സംഭവസ്ഥലവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയുന്നതെന്നും കുടുംബം പറയുന്നു.
കൂടാതെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ളവരുടെ പട്ടിക കുടുംബം സർക്കാരിന് സമർപ്പിച്ചു. നാല് അഭിഭാഷകരുടെ പേരുകളാണ് നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകൾ കൈമാറിയത്. അഭിഭാഷകരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. നാലുപേരിൽ ഒരാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണൽ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post