തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തുടരുന്നു. മുൻ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
താൻ നയതന്ത്ര ഉദ്യോഗസ്ഥയല്ലെന്ന കാര്യം പി ശ്രീരാമകൃഷ്ണന് അറിയാമായിരുന്നു. ഒരു വിദേശരാജ്യത്തിൻ്റെ നയതന്ത്ര ഓഫീസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സ്ത്രീ ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്നു മനസ്സിലാക്കാൻ പറ്റാത്തയാളാണോ സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നതെന്ന് സ്വപ്ന സ്വകാര്യ മാധ്യമത്തോട് ചോദിച്ചു. ശ്രീരാമകൃഷ്ണൻ പല വട്ടം തന്‍റെ വീട് സന്ദര്‍ശിക്കുകയും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. താൻ ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് അദ്ദേഹത്തിന് അറിയാം. എന്തിനാണ് ഇപ്പോള്‍ അദ്ദേഹം കള്ളം പറയുന്നതെന്നും സ്വപ്ന ചോദിച്ചു. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്ന് തനിക്ക് അറിയില്ലെെന്ന ശ്രീരാമകൃഷ്ണൻ്റെ നിലപാടിന് മറുപടിയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പഴ്സണൽ സെക്രട്ടറി എം ശിവശങ്കർ എഴുതുന്ന പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post