കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. രാവിലെ 11.30 ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തി യുവതി മൊഴി നൽകിയത്. യുവതിയുടെ വൈദ്യപരിശോധനയും നടത്തി.
തിരുവനന്തപുരം ഹൈടെക് സെല്ലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പരാതി ആയതിനാല്‍ കേസ് അന്വേഷിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ എളമക്കര പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
പത്ത് വർഷം മുൻപ് എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Discussion about this post