മുംബൈ: പോക്സോ കേസിൽ ഇരയുടെ സമ്മതത്തിന് പ്രസക്തിയില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പീർ മുഹമ്മദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയും ഇരയും തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണെന്നും കോടതി പറഞ്ഞു.
പെൺകുട്ടി പ്രതിക്കൊപ്പം പോയി എങ്കിലും അയാളോട് ഇരയ്ക്ക് യാതൊരുവിധത്തിലുള്ള സ്നേഹവും ഉണ്ടായിരുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി സ്വീകരിച്ചു. തന്റെ ആഗ്രഹം നടക്കാതെ വന്നപ്പോൾ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നു. മൂന്നര വയസ്സുകാരനായ അനുജനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീർ മുഹമ്മദ് പെൺകുട്ടിയെ 45 ദിവസം ഒപ്പം താമസിപ്പിച്ചതെന്നും കോടതി വ്യക്തമാക്കി. ഇതിൽ പ്രതിക്കെതിരെ പ്രത്യേകം കേസെടുക്കാനും കോടതി നിർദേശിച്ചു.
ഇരയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട്, പ്രോസിക്യൂഷൻ സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ നടപടി ഹൈക്കോടതി ശരിവെച്ചു.
Discussion about this post