ഉദ്ധം സിംഗ് നഗർ: ഹിജാബ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. കോൺഗ്രസിനെ ജിന്നയുടെ പ്രേതം പിടികൂടിയെന്നും അവർ പൊളിറ്റിക്കൽ ഇസ്ലാമിന് വേണ്ടി വാദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ ഡി എൻ എയിൽ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസകളും മുസ്ലീം സർവകലാശാലകളും സ്ഥാപിക്കാൻ വേണ്ടി കോൺഗ്രസ് വാദിക്കുകയാണ്. ഹിജാബിന് വേണ്ടിയും അവർ വാദിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കോൺഗ്രസിന്റെ അടവാണെന്നും പതിവ് പോലെ അവർ തോൽക്കുമ്പോൾ ഇതൊക്കെ താനേ കെട്ടടങ്ങുമെന്നും ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന്റെ ഡി എൻ എയിൽ ഉള്ളതാണ്. മുസ്ലീങ്ങളുടെ വോട്ട് ലഭിക്കുന്നതിന് വേണ്ടി അവർ എന്തും ചെയ്യും. എന്നാൽ വാസ്തവത്തിൽ മുസ്ലീങ്ങളോട് അവർക്ക് യാതൊരുവിധ ആത്മാർത്ഥതയും ഇല്ല. അതുകൊണ്ടാണ് അവർ മുസ്ലീങ്ങളുടെ പുരോഗമനത്തിന് പകരം മദ്രസകൾക്കും ഹിജാബിനും വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ കോൺഗ്രസ് ഹിജാബിന് വേണ്ടി രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ്. മുസ്ലീം സമുദായത്തിന് വേണ്ടത് വിദ്യാഭ്യാസമാണ്, ഹിജാബല്ല. കോൺഗ്രസ് വാദിക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമിന് വേണ്ടിയാണെന്നും ഹിമാന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.
കോൺഗ്രസ് വീണ്ടും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. അവർ വിഘടനവാദികൾക്ക് വേണ്ടി നിലകൊള്ളുന്നു. രാജ്യത്തെ 1947ന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു പോകാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post