ഈരാറ്റുപേട്ട: അഹമ്മദാബാദ് സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാർ ഐടി- ഇലക്ട്രോണിക്സ് വിദഗ്ധരായ മലയാളി സഹോദരങ്ങൾ. ഈരാറ്റുപേട്ട പീടിയേക്കൽ പി എ ഷിബിലി, അനുജൻ പി എ ശാദുലി എന്നിവർ വാഗമണിലെ ആയുധ പരിശീലന ക്യാമ്പിന്റെ പേരിൽ കഠിനതടവ് അനുഭവിച്ചു വരികയാണ്. ഇവർക്ക് വധശിക്ഷയാണ് നിലവിൽ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്.
കമ്പ്യൂട്ടർ ആൻഡ് ഹാർഡ്‌വെയറിൽ ഡിപ്ലോമയ്ക്കുശേഷം ഷിബിലി തിരുവനന്തപുരത്തും ബംഗളുരുവിലും വിവിധ കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് മുംബയിലേക്ക് മാറി. 2008 മാർച്ച് 26ന് കേരളത്തിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.
കമ്പ്യൂട്ടർ വിദഗ്ദ്ധനായ ഷിബിലിയും ശാദുലിയും അഹമ്മദാബാദ് സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരന്മാരിൽ പെട്ടവരാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ വിവിധ സ്ഫോടനങ്ങളുടെ ആസൂത്രണം വാഗമൺ സിമി ക്യാമ്പിലായിരുന്നുവെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. 2007 ഡിസംബർ 10 മുതൽ 22 വരെയാണ് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ വാഗമണിൽ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
കൊച്ചിയിലെ എൻ ഐ എ കോടതി ഇരുവരും ഉൾപ്പെടെ 18 പേരെ 2018 മേയിൽ 27 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കുറ്റം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അത് ഏഴുവർഷം കഠിന തടവായി കുറച്ചിരുന്നു.
അഹമ്മദാബാദ് സ്ഫോടന പരമ്പര അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കൂടുതൽ ആളുകളെ കൊല്ലാൻ പ്രതികൾ ലക്ഷ്യമിട്ടതായും പ്രത്യേക കോടതി വ്യക്തമാക്കി. കൂടുതൽ പേരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ആശുപത്രികളിലും പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, മുൻ മന്ത്രി അമിത് ഷാ, ആനന്ദിബെൻ പട്ടേൽ, നിതിൻ പട്ടേൽ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു പ്രതികൾ സ്ഫോടനം നടത്തിയത്.
ഗൂഢാലോചനയുടെ ഓരോ ഘട്ടത്തിലും പ്രതികളെല്ലാവരും പരസ്പരം സഹകരിച്ചു. 2002നും 2008നും ഇടയിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി യോഗങ്ങൾ നടത്തി. വാടക വീടുകളിലും ഹോട്ടലുകളിലും വ്യാജ പേരുകളിൽ താമസിച്ച് ബോംബുകൾ നിർമ്മിച്ചു. നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രത്യേകമായി ഉന്നമിട്ട പദ്ധതികൾ തയ്യാറാക്കി.
സൂറത്തിൽ നിക്ഷേപിച്ച 29 ബോംബുകൾ വഴി കൂടുതൽ ആളുകളെ കൊല്ലാനിട്ട പദ്ധതി ബോംബുകളിലെ സർക്യൂട്ടിലെ തകരാർ കൊണ്ട് മാത്രമാണ് നടക്കാതെ പോയത്. നരേന്ദ്ര മോദിയും അമിത് ഷായും അന്ന് ഈ കാരണം കൊണ്ടാണ് രക്ഷപ്പെട്ടത്.
അതേസമയം മക്കൾ നിരപരാധികളാണെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഷിബിലിയുടേയും ശാദുലിയുടേയും പിതാവ് അബ്ദുൾ കരീമിന്റെ നിലപാട്. അഭിഭാഷകരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ പോകാനാണ് ഇയാളുടെ തീരുമാനം.
Discussion about this post