കോഴിക്കോട്: 40 കോടിയുടെ കെട്ടിടം ഉടമ അറിയാതെ 9 കോടിക്ക് മറിച്ച് വിറ്റ കേസിൽ മുന്‍ കെ.എഫ്.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തുച്ചമായ വിലയ്ക്ക് മറിച്ച് വിറ്റതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് നടപടി. കോഴിക്കോട്ടെ പേള്‍ ഹില്‍ ബില്‍ഡേഴ്സ് ഉടമയുടെ പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് പരിസരത്തുള്ള കെട്ടിടമാണ് തുച്ചമായ തുകയ്ക്ക് കൊല്ലം സ്വദേശിക്ക് കെ.എഫ്.സി വിറ്റത്. കെട്ടിട ഉടമ 2014-ല്‍ കെ.ഫ്.സി.യില്‍ നിന്നും 4.89 കോടി വായ്പയെടുത്തിരുന്നു. ഇതില്‍ പകുതിയോളം അടക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലം വന്നതോടെ വായ്പ മുടങ്ങിയതാണ് നടപടിക്ക് കാരണമായത്.
പലിശയടക്കം 9.56 കോടി രൂപ വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം വിറ്റത്. എന്നാല്‍ പൊതു ടെന്‍ഡര്‍ വിളിക്കുകയോ വില്‍ക്കുന്ന കാര്യം ഉടമയെ രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു നടപടിക്ക് മുമ്പ് സുപ്രീംകോടതിയടക്കം പറയുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് വില്‍പ്പന നടന്നതെന്നും പരാതിക്കാരൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
Discussion about this post