കബൂൾ:അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ വിതരണം ചെയ്ത ആരോഗ്യ പ്രവർത്തകരെ ഇസ്ലാമിക ഭീകരർ വധിച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭ സംഭവത്തെ ശക്തമായി അപലപിച്ചു.
തഖാർ പ്രവിശ്യയിൽ ഒരാളും കുന്ദൂസിൽ നാല് പേരും ഇമാംസാഹിബിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങളെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിൻ വിതരണം തടസ്സപ്പെട്ടു.
ആരോഗ്യ സംരക്ഷണം വിവേചനരഹിതമായി ജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്ക് നേരെ അഫ്ഗാനിസ്ഥാനിൽ നടന്ന ആക്രമണം കുട്ടികൾക്ക് നേരെയുള്ള കടന്നു കയറ്റമായാണ് നോക്കിക്കാണേണ്ടത്. ആരോഗ്യപൂർണമായ ഒരു ഭാവിയാണ് ഭീകരർ ഇതിലൂടെ കുട്ടികൾക്ക് നിഷേധിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഡോക്ടർ റംസീസ് അലക്ബരൊ വ്യക്തമാക്കി.
Discussion about this post