പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ പള്ളിയിലായിരുന്നു സ്ഫോടനം.
സംഭവ സമയത്ത് പള്ളിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ കൊല്ലപ്പെട്ട മുപ്പത് പേരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പള്ളിക്കുള്ളിൽ കടന്ന രണ്ട് ഭീകരർ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേർക്ക് നിറയൊഴിച്ചു. സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വെടിവെപ്പിന് തൊട്ട് പിന്നാലെയായിരുന്നു സ്ഫോടനം.
Discussion about this post