മുംബൈ: ശിവസേനയുടെ ദാദാഗിരി ഇനി മുംബൈയില്‍ വിലപ്പോകില്ലെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി. ദേശസ്നേഹത്തിന്റെ പേരില്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് സേനയെന്നും കുറ്റപ്പെടുത്തി. കരിമഷി ആക്രമണത്തിനുശേഷം ശിവസേനയ്ക്ക് തന്റെ ചോരയായിരുന്നു വേണ്ടതെങ്കില്‍ അതിനും തയ്യാറായാണ് പുസ്തക പ്രകാശനവുമായി മുന്നോട്ടുപോയത്.
വിലക്ക് വകവെക്കാതെ പാക്കിസ്ഥാന് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനം സംഘടിപ്പിച്ചതിന് മുഖത്ത് കരിമഷി ഒഴിച്ച ശിവസേന ഇപ്പോഴും ഭീഷണി തുടരുകയാണ്- ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സുധീന്ദ്ര കുല്‍ക്കര്‍ണി ഇപ്പോഴും മുംബൈ പൊലീസിന്റെ സുരക്ഷ വലയത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഹിഷ്ണുതയുടെ പാഠം വാജ്പേയില്നിന്ന് പഠിക്കണമെന്നും കുല്‍ക്കര്‍ണി പറഞ്ഞു. എല്ലാവരെയും ഉള്ക്കൊള്ളുന്നതെങ്ങനെയാണെന്നും ജനാധിപത്യമൂല്യങ്ങള്‍ എങ്ങനെയാണ് മുറുകെ പിടിക്കേണ്ടതെന്നും വാജ്പേയില്നിന്നും മോദി പഠിക്കേണ്ട കാര്യങ്ങളാണ്-അദ്ദേഹം വ്യക്തമാക്കി.
ഒരുകാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്ന കുല്‍ക്കര്‍ണി ഇടത് ആശയങ്ങള്‍ പ്രായോഗികമല്ലെന്നു പറഞ്ഞ് ബി.ജെ.പിയിലേക്കു ചുവടുമാറുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വാജ്പേയിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്ന ഇദ്ദേഹമായിരുന്നു. ജിന്ന മതേതരവാദിയാണെന്നു പാക് സന്ദര്‍ശനത്തിനിടെ അദ്വാനി പ്രസംഗിച്ചത് കുല്‍ക്കര്‍ണിയുടെ നിര്‍ദേശപ്രകാരമായിരുന്നു.
2008ല്‍ വോട്ടിന് കോഴ വിവാദത്തില്‍ റിമാന്‍ഡിലായ കുല്‍ക്കര്‍ണി 2009ഓടെ ബി.ജെ.പിയില്‍ നിന്നും പുറത്തായി. വലതുപക്ഷ ലിബറല്‍ നയങ്ങള്‍ക്കായി വാദിക്കുന്ന കുല്‍ക്കര്‍ണി ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ മുംബൈ അധ്യക്ഷനാണ്.
ശിവസേനയുടെ ഭീഷണി വകവെക്കാതെയാണ് പാക് മുന്‍ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് കുല്‍ക്കര്‍ണി സംഘടിപ്പിച്ചത്. പരിപാടി തുടങ്ങുന്നതിന് മുന്‍പ് ശിവസേന അദ്ദേഹത്തിന്റെ മുഖത്ത് കരിമഷി ഒഴിച്ചിരുന്നു
Discussion about this post