മൊഹാലി: ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയെ 174 റൺസിന് പുറത്താക്കി. കൂറ്റൻ ലീഡ് വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ രണ്ടാമതും ബാറ്റ് ചെയ്യാൻ വിട്ടു.
61 റൺസ് നേടിയ പാതും നിസാങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. അസലാങ്ക 29 റൺസും ക്യാപ്ടൻ കരുണരത്നെ 28 റൺസും വെറ്ററൻ താരം ഏയ്ഞ്ചലോ മാത്യൂസ് 22 റൺസും നേടി.
ബാറ്റിംഗിന് പുറമെ ബൗളിംഗിലും അസാമാന്യ ഫോം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ശ്രീൽങ്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ജഡേജ അഞ്ച് വിക്കറ്റ് നേടി. അശ്വിനും ബൂമ്രയും 2 വീതം വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ തിരിമന്നെ പുറത്തായി അശ്വിനാണ് വിക്കറ്റ്. ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെടുത്തിട്ടുണ്ട്. 8 റൺസുമായി കരുണരത്നെയും 1 റണ്ണുമായി പാതും നിസാങ്കയുമാണ് ക്രീസിൽ.
ശ്രീലങ്ക ഇപ്പോൾ 390 റൺസ് പിന്നിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 574/8 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്നു.
Discussion about this post