മാഡ്രിഡിൽ നടന്ന സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് കിരീടധാരണ ആഘോഷങ്ങൾക്കിടയിൽ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെ പരസ്യമായ പരിഹാസമുയർന്നത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. ഞായറാഴ്ച നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ജന്മനാട്ടിൽ ഒരുക്കിയ വമ്പിച്ച സ്വീകരണ ചടങ്ങിലാണ് 41-കാരനായ റൊണാൾഡോയെ വേദിയിലെ അനൗൺസർ പരസ്യമായി ട്രോളിയത്.
സ്പാനിഷ് താരം യെറെമി പീനോയെ ആരാധകർക്ക് മുന്നിലേക്ക് സ്വാഗതം ചെയ്യുന്നതിനിടയിലാണ് അനൗൺസർ റൊണാൾഡോയുടെ പേര് പരാമർശിച്ചുകൊണ്ട് കടുത്ത പരിഹാസം ചൊരിഞ്ഞത്. ക്രിസ്റ്റൽ പാലസ് താരമായ യെറെമി പീനോ ചെറുപ്പത്തിൽ തന്റെ നാട്ടിൽ ‘ക്രിസ്റ്റ്യാനോ റൊണാൾഡോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് അനൗൺസർ ജനക്കൂട്ടത്തോട് വിളിച്ചുപറഞ്ഞു. എന്നാൽ ഇനി മുതൽ പീനോയെ ആ പേര് വിളിച്ച് ആരും കളിയാക്കരുതെന്നും, കാരണം റൊണാൾഡോയ്ക്ക് തന്റെ കരിയറിൽ ഒരിക്കൽ പോലും നേടാൻ കഴിയാത്ത ഫിഫ ലോകകപ്പ് കിരീടം യെറെമി പീനോ സ്വന്തമാക്കിയിട്ടുണ്ടെന്നും അനൗൺസർ പരിഹസിച്ചതോടെ കാണികൾക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതികരണമാണുണ്ടായത്.
ലോമോ ഡെൽ ചിനോ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് വിയ്യാറയലിലേക്കും പിന്നീട് ക്രിസ്റ്റൽ പാലസിലേക്കും ഒടുവിൽ സ്പെയിനൊപ്പം ലോകകപ്പ് കിരീടത്തിലേക്കും എത്തിയ പീനോയുടെ യാത്രയെ പ്രകീർത്തിക്കാനാണ് അനൗൺസർ റൊണാൾഡോയെ ഇതിലേക്ക് വലിച്ചിഴച്ചത്. ആറ് തവണ ലോകകപ്പ് കളിച്ചിട്ടും കിരീടം തൊടാനാകാത്ത റൊണാൾഡോയുടെ കരിയറിനെയാണ് ഈ വാക്കുകളിലൂടെ സ്പാനിഷ് പടയുടെ കിരീടവിജയ വേദിയിൽ വെല്ലുവിളിച്ചത്.
ക്രിസ്റ്റൽ പാലസിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് യെറെമി പീനോ ഈ വേനൽക്കാലത്ത് സ്പെയിന്റെ ലോകകപ്പ് ടീമിൽ ഇടംനേടിയത്. ക്ലബ്ബിനായി യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച പീനോ, ലോകകപ്പിൽ രണ്ട് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫുവെന്റെ അലക്സ് ബായേനയെ വിങ്ങുകളിൽ കളിപ്പിക്കാൻ താല്പര്യപ്പെട്ടതുകൊണ്ടാണ് പീനോയ്ക്ക് കൂടുതൽ സമയം മൈതാനത്ത് ലഭിക്കാതിരുന്നത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പ് പോരാട്ടമായിരുന്നു ഇത്തവണ അരങ്ങേറിയത്. റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ പോർച്ചുഗൽ ടീമിനെ നയിച്ച റൊണാൾഡോയ്ക്ക് ടൂർണമെന്റിന് തൊട്ടുമുൻപുള്ള സൌഹൃദ മത്സരങ്ങളിൽ ഫോം കണ്ടെത്താനാകാതിരുന്നത് വലിയ വിമർശനങ്ങൾക്കും സംശയങ്ങൾക്കും വഴിതുറന്നിരുന്നു. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഡി.ആർ കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവർക്കെതിരായ മൂന്ന് മത്സരങ്ങളിലും റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങി. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകൾ നേടിയതൊഴിച്ചാൽ മറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ താരത്തിന് തിളങ്ങാനായില്ല.
തുടർന്ന് നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയ താരം, ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ തന്റെ ആദ്യ ഗോൾ എന്ന നേട്ടം സ്വന്തമാക്കുകയും പോർച്ചുഗലിനെ റൗണ്ട് ഓഫ് 16 ലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ അവിടെ കാത്തിരുന്ന സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്താകുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മൈക്കൽ മെറീനോ നേടിയ ഗോളിലൂടെയാണ് റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത് സ്പെയിൻ മുന്നേറിയതും ഒടുവിൽ ലോകകിരീടത്തിൽ മുത്തമിട്ടതും.












