വാഗമൺ: കൊക്കയ്ക്ക് സമീപം നാട്ടുകാരുടെ വിലക്ക് ലംഘിച്ച് ടൂറിസ്റ്റ് ബസിന്റെ മുകളില്‍ അപകടകരമായ നൃത്തം ചെയ്‌ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അഗാധകൊക്കയുള്ള സ്ഥലത്ത് റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ച് പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിയാളുകള്‍ ബസിനുമുകളില്‍ നൃത്തം ചെയ്യുകയായിരുന്നു. തമിഴ്‍നാട്ടില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ടുള്ള കോളേജ് വിദ്യാർത്ഥികളുടെ നൃത്തം.
കാല്‍ തെറ്റിയാല്‍ കൊക്കയില്‍ വീഴുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടേയിരുന്നു. പക്ഷേ സംഘം ഇത് അവഗണിച്ച് നൃത്തം കൂടുതൽ ആവേശമാക്കി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സംഘമെത്തി കർശന നടപടി സ്വീകരിച്ചു. ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നവരുടെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ ചെയ്യുകയും ചെയ്‍തു.
Discussion about this post