ഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ കല്‍ക്കട്ട ഹൈകോടതി സ്വമേധയ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി തീവെപ്പ് കേസ് ഇതിനോടകം മാറിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.പിമാര്‍ കേന്ദ്രമന്ത്രി അമിത് ഷായെ നേരില്‍ കണ്ട് സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനപാലനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ച് കഴിഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടി കാണിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചു.
ക്രൂരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് അന്വേഷണമെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. അന്വേഷണത്തിലൂടെ കുറ്റകൃത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത് യാഥാര്‍ഥത്തില്‍ നിന്നും വളരെ അകലെയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അന്വേഷണത്തില്‍ ഒരു വിശ്വാസവുമില്ലെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമണങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് രാംപൂര്‍ഹട്ടില്‍ പത്തോളം വീടുകള്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് 8 പേര് കൊല്ലപ്പെട്ടത്. കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ബംഗാളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മനോജ് മാളവ്യ പറഞ്ഞു.
Discussion about this post